Tuesday, July 23, 2024

On July 23, 2024 by Sadananda Pulavar   No comments
കറുത്ത ചെട്ടിച്ചികളും
വെളുത്ത ഫെമിനിസ്റ്റുകളും...
ഓരോ ഉത്സവക്കാലത്തും വളേയ് വളവളേയ് എന്ന വായ്ത്താരിയുമായി നാട്ടുവഴികൾ നടന്നിരുന്ന വളവില്പനക്കാരികൾ ... ഇന്നും ഉത്സവ പറമ്പുകളിൽ മധുര മിഠായിയും പൊരിയും കടലയും മുറുക്കും വിൽക്കുന്ന സ്ത്രീകൾ , ഇവരിൽ കൂടുതൽ പേരും പേശുക തമിഴാണ്. പാലക്കാടിന്റെ കിഴക്കോട്ടു യാത്ര ചെയ്താലോ പച്ചക്കറി വിൽക്കുന്നവർ മറ്റു വഴിവാണിഭം നടത്തുന്നവർ ഇവരിൽ ഭൂരിപക്ഷവും സ്ത്രീകളാവും. ഒക്കെ കറുത്ത നിറമുള്ളവർ . വിവാഹിതരാണെങ്കിൽ കഴുത്തിൽ മഞ്ഞ ചരടു കെട്ടിയവർ. ചുരം കടന്നു തമിഴകം ചെന്നാലോ എല്ലാ മേഖലകളിലും തന്റെടത്തോടെ പ്രവർത്തിക്കുന്ന സ്ത്രീകൾ. അങ്ങാടി വാണിഭം മുതൽ ആഴ്ച ചന്തകൾ വരെ നിയന്ത്രിക്കുന്നവർ.
കേരളത്തിലെ വെളുത്ത തൊലിക്കാരികളായ ഫെമിനിസ്റ്റുകളെ പോലെ , അടുക്കള ജോലിക്കെതിരെ ഇവരാരും മുദ്രാവാക്യം വിളിക്കാറില്ല , തീണ്ടാരിത്തുണി ഉയർത്തി കാട്ടി ജാഥ നടത്താറില്ല, താലി ചരടു പൊട്ടിച്ചെറിഞ്ഞ് സ്വാത്രന്ത്ര്യ പ്രഖ്യാപനം നടത്താറില്ല ....കണ്ണകിയെ കാവൽ ദൈവമായി കരുതുന്നവർ . വാഴുന്നത് കൂരയിലാണെങ്കിലും സ്വന്തം സംസ്ക്കാരത്തെക്കുറിച്ചു അഭിമാനം കൊള്ളുന്നവർ, പിറന്ന മണ്ണിന്റെ ആചാരത്തെ നെഞ്ചേറ്റുന്നവർ .
On July 23, 2024 by Sadananda Pulavar   No comments
രാമായണ വിചാരം .......
ബീജം..
സൃഷ്ടിയുടെ നാളിൽ ബഹ്മാവിന്റെ ശാപത്താൽ പിറവിയെടുത്ത രാക്ഷസവംശത്തിന്റെ തുടക്കം ഹേതിയിൽ നിന്നാണ് . യമധർമന്റെ സഹോദരിയെ വേട്ട ഹേതി യുടെ പുത്രനായി വിദ്യുത് കേശൻ ജനിച്ചു. ശാലക്കടങ്കടയെന്ന ഗന്ധർവ കന്യകയെ പരിണയിച്ച വിദ്യുത് കേശന്റെ പുത്രനാണ് സുകേശൻ . സുകേശനു മുലയൂട്ടിയത് സാക്ഷാൽ പാർവതി ദേവിയും പേരിട്ടത് ശിവനുമാണ്.. സുകേശന്റെ മക്കളാണ് മാലി, സുമാലി, മാല്യവാൻ എന്നിവർ.... ഇവർക്കു വേണ്ടിയാണ് വിശ്വകർമ്മാവ് ലങ്കയെ നിർമിച്ചത്.വരബലത്താൽ ശക്തരായ നാളിൽ സ്വർഗം കീഴടക്കാൻ ഇവർക്കു മോഹമുദിച്ചു. കടുത്ത പോരിൽ തോറ്റു കരഞ്ഞ ദേവന്മാരെ രക്ഷിക്കാൻ മഹാവിഷ്ണു എത്തി... തുടർന്നു നടന്ന യുദ്ധത്തിൽ മാലി വീണു. മറ്റു രണ്ടു പേരും ലങ്കയിലേക്കു തിരിച്ചോടി. അവിടെയും മഹാവിഷ്ണു എത്തിയതോടെ രാക്ഷസകുലം ഒന്നാകെ പാതാളത്തിൽ അഭയം തേടി..
കാലത്തിന്റെ കനിവിനായി കാത്തിരുന്ന സുമാലി ഒരു നാൾ ഭൂമിയിലെത്തി.. പുഷ്കത്തിൽ ആകാശഗമനം നടത്തുന്ന വൈശ്രവണനെ കണ്ടു അതിശയം കൂറിയ സുമാലി വൈശ്രവണ ചരിത്രത്തെ നന്നായിപഠിച്ചു.. വിശ്രവസ്സിന്റെ പുത്രനായതു കൊണ്ടാണ് വൈശ്രവണൻ കേമനായത് എന്നറിഞ്ഞ സുമാലിയുടെ മനസ്സിൽ ഒരാശയം പിറന്നു. തന്റെ മകൾ കൈകസിക്കു വിശ്രവസ്സിന്റെ ബീജത്തിൽ സന്താനം ഉണ്ടാവുകയാണെങ്കിൽ ! അതിലൂടെ രാക്ഷസ കുലത്തിന്റെ ദുഃഖം തീരും എന്നു കരുതി സുമാലി.. പാതാളത്തിൽ തിരിച്ചെത്തിയ സുമാലി തന്റെ മകൾ കൈകസിയോടു കാര്യങ്ങൾ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു തന്റെ കുലത്തിനു കിട്ടാൻ എന്തു ത്യാഗത്തിനും കൈകസി തയ്യാറായിരുന്നു. അവൾ വിശ്രവസ്സിന്റെ ആശ്രമത്തിലെത്തി ദാസിയായി വർത്തിച്ചു.. ഒരു നാൾ അന്തിചായുന്ന നേരത്തു അവൾ ഉടുപുടയില്ലാതെ വിശ്രവസ്സിനു മുന്നിൽ ചെന്നു നിന്നു.. വിശ്രവസ് അമ്പരന്നു. സ്‌ത്രൈണ സൗന്ദര്യത്തിന്റെ പൂർണ ബിംബമായി മുന്നിൽ നിന്ന കൈകസിയുടെ മുഴുപ്പിലും മിനുപ്പിനും തങ്ങിപ്പോയ നോട്ടത്തെ പിൻവലിക്കാനാവാത്ത ഋഷി ചോദിച്ചു ....എന്താണ് വേണ്ടത് ?
ഉടലഴകിനെ ഇരയെറിഞ്ഞ അവൾ പറഞ്ഞു "എനിക്കു സന്താനങ്ങൾ വേണം. അങ്ങയുടെ ബീജത്തിൽ നിന്നു പിറക്കുന്ന സന്താനങ്ങൾ. "
സായന്തനത്തെ സാക്ഷിയാക്കി ഇണ ചേർന്നവർക്കു പിറന്ന ഒന്നാമൻ ദശമുഖനായി. രണ്ടാമൻ കുംഭകർണനും മുന്നാമതൊരു പെണ്ണു പിറന്നു. നാലാമനാണ് വിഭീഷണൻ....
തന്റെ മക്കളിലൂടെ രാക്ഷസവംശത്തിന്റെ മോചനം സ്വപ്നം നെയ്ത
കൈകസി മക്കൾക്കു ഊട്ടിയത് മാംസാഹാരമായിരുന്നു. കഥ ചൊല്ലിയത് രാക്ഷസകുലപെരുമയായിരുന്നു. ദേവന്മാരാൻ വഞ്ചിക്കപ്പെട്ടതിനാൽ നാടുനീങ്ങേണ്ടി വന്നു യാചകരായി മാറേണ്ടി വന്ന കഥ ചൊല്ലലിലൂടെ ശൈശവത്തിൽ തന്നെ ദേവന്മാരോടുള്ള ഒടുങ്ങാത്ത പക തന്റെ മക്കളിൽ വിതക്കാൻ കൈകസിക്കു കഴിഞ്ഞു..... അമ്മ വിതച്ച പകയുടെ വിത്തുകൾ തന്നെയാണ് രാവണനെയും കുംഭകർണനെയും അധർമത്തിന്റെ മാർഗത്തിലേക്കു നയിച്ചത്.. ഒടുവിൽ കുംഭകർണ്ണനു സത്യത്തെ തിരിച്ചറിയാവുന്നുണ്ട്.
രാവണനോടു അത് കുംഭകർണൻ പറയുന്നുമുണ്ട്. (കമ്പരാമായണം)
" ജ്യേഷ്ഠാ, പിറവിയിൽ നാം ബ്രാഹ്മണരാണെങ്കിലും പ്രവൃത്തി കൊണ്ടു രാക്ഷസന്മാരായി തീർന്നവരാണ്. ഇതിനു കാരണം മറ്റാരുമല്ല നമ്മുടെ മാതാവു തന്നെയാണ്. ആകാശത്തു നിന്നു പൊഴിയുന്ന ഒരോ മഴത്തുള്ളിയും ശുദ്ധമാണ്. എന്നാൽ അത് വീഴുന്ന നിലത്തിന്റെ ഗുണം അതിനുണ്ടാവും . നാം ബീജ ശുദ്ധിയുള്ളവരാണെങ്കിലും പാത്ര ശുദ്ധി നമുക്കില്ലാതെ പോയി ... മാത്രമല്ല അമമ നമ്മളെ വളർത്തിയതും രാക്ഷസകുട്ടികളായി തന്നെയാണ്...
On July 23, 2024 by Sadananda Pulavar   No comments
രാമായണവിചാരം ...
അന്ന് സത്യമുണ്ടായിരുന്നില്ല , അതിനാൽ തന്നെ അസത്യവും. നന്മയും അന്നുണ്ടായിരുന്നില്ല അതിനാൽ തന്നെ തിന്മയും. അന്ന് അവൻ മാത്രമേ ഉണ്ടായിരുന്നുള്ളു ...നാരായണൻ ... പരമാത്മ സ്വരൂപനായ നാരായണൻ. പിന്നെ കാലവും.. ഒന്നുമറിയാതെ , 'എങ്കിലും എല്ലാമറിഞ്ഞു യോഗനിദ്രയിലാണ്ടിരുന്ന നാരായണന്റെ കാതിൽ കാലം ചെന്നു ഒരു നാൾ ഓർമയൂട്ടി.." ഭഗവാനെ സൃഷ്ടിക്കു സമയമായിരിക്കുന്നു.." പെട്ടെന്നു മിഴി തുറന്ന നാരായണനിൽ ഇച്ഛയുണ്ടായി : സൃഷ്ടി നടത്താൻ. സൃഷ്ടിയുടെ വൈവിധ്യങ്ങൾ മുഴുവൻ ഉള്ളടങ്ങിയിരുന്നത് നാരായണന്റ ഉദരത്തിലായിരുന്നു. അവിടെ നിന്നു തന്നെയാണ് ആദ്യമൊരു താമരയും അതിലൊരു ബ്രഹ്മാവും പിറന്നത്. താൻ എന്തിനു പിറന്നു എവിടെ നിന്നു പിറന്നു എന്നറിയാതെ ദിക്കു നാലിലേക്കും നോക്കിയ ബ്രഹ്മാവിനു നാലു തലയുണ്ടായി.. തല നാലിലെ എട്ടു കണ്ണുകളും ദിശകളും മേലും കീഴും തെരഞ്ഞൊടുവിൽ ഒരു താമര തണ്ടു കണ്ടു. താനിരിക്കുന്ന താമരയുടെ തണ്ടിലൂടെ ഉല്പത്തിയുടെ കാരണം തേടി ബ്രഹ്മാവിന്റെ മനസ്സ് യാത്ര തുടങ്ങി... യുഗങ്ങൾ പിൻവാങ്ങിയെങ്കിലും പിറവിക്കൊരു കാരണം കണ്ടെത്താൻ ബ്രഹ്മാവിനു കഴിഞ്ഞില്ല. തോറ്റു പിൻ മടങ്ങിയ ബ്രഹ്മാവ് എന്തു ചെയ്യണമെന്നറിയാതെ ഒടുവിൽ ധ്യാനത്തിനൊരുങ്ങി.. കണ്ണുകൾ എട്ടും പൂട്ടി : അന്തക്കരണങ്ങളും നിശ്ചലമായി. ഒരൊറ്റ നിമിഷമേ ധ്യാനം വേണ്ടി വന്നുള്ളു. സത്യമറിയാൻ : താൻ നാരായണന്റെ നാഭികമലത്തിൽ പിറന്നവനാണെന്നും സൃഷ്ടിയാണ് സൃഷ്ടിക്കു കാരണമെന്നും അറിഞ്ഞ ചതുർമുഖൻ സൃഷ്ടിക്കൊരുങ്ങി..... ആദ്യം പിറന്നത് സനകാദികളികളായിരുന്നു. സനകൻ, സനന്ദനൻ , സനാതനൻ , സനൽകുമാരൻ എന്നിവർ.. സൃഷ്ടിക്കു സഹായിക്കണമെന്ന ചതുർമുഖന്റെ അപേക്ഷ ഉണ്ടായപ്പോൾ സനകാദികൾ പറഞ്ഞു " നാരായണ നാമ ജപത്തേക്കാൾ മറ്റൊരു കാര്യവും വലുതല്ല. "
ഈ സനകാദികളാണ് രാവണന്റെ പിറവിക്കു കാരണം. അന്നൊരു ഇളം സന്ധ്യയുടെ നേരത്ത് നാരായണ ദർശനത്തിലെത്തിയ സന കാദികളെ വൈകുണ്ഠം കാവൽക്കാരായ ജയ വിജയന്മാർ തടഞ്ഞു.. പിതൃതുല്യനായ കമലാകാന്തന്റെ ദർശനം തടഞ്ഞ കാവൽക്കാരെ സനകാദികൾ ശപിച്ചു ... "പോവുക ഭൂവിലേക്കു , ജന്മം ഏഴെടുക്കുക. "" അപരാധം പൊറുക്കാൻ കരഞ്ഞ കാവൽക്കാരുടെ ഏഴിനെ മൂന്നാക്കി കൊടുത്തു നാരായണൻ ഉപാധിയോടെ.. മൂന്നും അധർമത്തിന്റെ താവും പിറവി.... മരണം എന്റെ കൈ കൊണ്ടും.
ഒന്നാം ജന്മം ഹിരണ്യനും ഹിരണ്യാക്ഷനും : അവരെ: കൊല്ലാൻ നാരായണനു വരാഹവും നൃപസിംഹവുമാവേണ്ടി വന്നു... കൃതയുഗമടങ്ങി ത്രേതായുഗം വന്ന നാളിൽ രണ്ടാമത്തെ ജന്മത്തെ കാത്തു കിടന്ന ജയ വിജയന്മാരുടെ ആത്‌മാക്കളോടു നാരായണൻ കല്പിച്ചു.. "പോവുക ഭൂവിലേക്കു രാവണനായും കുംഭകർണ നായും പിറക്കുക. ഞാൻ രാമനായി പിറകേ എത്തും... കർമ ബന്ധമകറ്റാൻ ... "
രാവണന്റെ പിറവിക്കു കാരണമാരാണ് ? രാമനായി പിറന്ന നാരായണൻ തന്നെ. എന്തിനായിരുന്നു രാമാവതാരം? ജയ വിജയന്മാർക്കു കൊടുത്ത സത്യം പാലിക്കൻ. രാവണനെ കൊണ്ടു എല്ലാം ചെയ്യിച്ചതും അവൻ തന്നെ. "അണ്ഡം പലവും അനൈത്തുയിരും അകത്തു പുറത്തുമുരുവാക്കി ....... പണ്ടു മിൻറുമമൈക്കിൻറ പടിയെ പരമേട്ടി : " (കമ്പർ: ബ്രഹ്മാസ്‌ത്രപടലം )..
എല്ലാം അവനിൽ നിന്നു പിറക്കുന്നു. കാലം തീർന്നാൽ എല്ലാം അവനിൽ ലയിക്കും..
അവൻ തന്നെയാണ് രാമൻ.
അവൻ തന്നെ രാവണനും..
ധർമം അവനാണെങ്കിൽ അധർമവും അവൻ തന്നെ... അവനിൽ എങ്ങിനെ രാമനും രാവണനും ഉണ്ടോ അതേ പോലെ നമ്മിലും രാമനും രാവണനുമുണ്ട്. രാമ രാവണ യുദ്ധം പുറത്തല്ല നമ്മുടെ അകത്തു തന്നെയാണ് നടക്കുന്നത്... ഇന്ദ്രിയസുഖങ്ങൾക്കു കീഴടങ്ങി അധർമത്തിന്റെ വഴി നടന്നാൽ നാം രാവണനിലെത്തും ഇന്ദ്രിയസുഖങ്ങളെ കീഴടക്കി ധർമത്തിന്റെ വഴിയെ ചരിക്കാനായാൽ രാമനുമാവാം. രാമായണ പാരായണത്തോടൊപ്പം രാമനെ വായിക്കാൻ കഴിയണം - രാമനെ വായിച്ചാൽ രാമനെ അറിയാനായാൽ അതിന്റെ ഗുണമെന്തെന്ന് കമ്പർ ഇപ്രകാരം പറയുന്നു:
"നാടിയ പൊരുൾ കൈ കൂടും ജ്ഞാനവും പുകഴും ഉണ്ടാം.
വീടിയൽ എളിയതാകും വേറിയം കമലൈ നോക്കാം ,
നീട്ടിയോർ അരക്കർ സേ നൈ നീരു പട്ടഴിയ വാകൈ
ചൂടിയ ചിലയിൻ രാമൻ തോൾ വലി കൂറുവോർക്കേ " :
On July 23, 2024 by Sadananda Pulavar   No comments
രാമായണ വിചാരം...
    രാമൻ്റെയും സീതയുടെയും രാവണൻ്റെയും ലക്ഷ്മണൻ്റെയും പിന്നെ എവിടെയും എഴുതപ്പെടാതെപ്പോയ ഊർമ്മിളയുടെയും കഥയായ രാമകഥ മുന്നൂറുതരത്തിൽ രചിക്കപ്പെട്ടിട്ടുള്ളതായി രാമകഥയെ തേടി നടന്ന കാമിൽ ബുൽക്കേ പറയുന്നു. ഇതുകൂടാതെ രാമായണത്തെ പ്രമേയമാക്കി അനേകം കലാരൂപങ്ങളും ലോകത്തു പ്രചാരത്തിലുണ്ട്.വണ്ണത്തിൽ 24000 ശ്ലോകങ്ങളുള്ള വാല്മീകിയുടെ രചനക്കു ഒപ്പം നിൽക്കില്ലെങ്കിലും ഇന്നു ഏറ്റവും കൂടുതൽ വായിക്കപ്പെടുന്നത് തുഞ്ചത്ത് ആചാര്യൻ്റെ കൃതി തന്നെയാണ്. ഇന്നൊരു രാത്രി കഴിഞ്ഞാൽ നാളെ പിറക്കുന്ന പകലിൽ കേരളത്തിലെ ദൃശ്യമാധ്യമങ്ങളിലും പത്രങ്ങളിലും, നിറഞ്ഞു നിൽക്കുക രാമായണ വിശേഷങ്ങളാണ്. ഒപ്പം തന്നെ കേരളത്തിലെ ഭൂരിപക്ഷം ക്ഷേത്രങ്ങളിലും കർക്കിടത്തിൻ്റെ പുലരിയിലോ സായന്തനത്തിലോ രാമായണം പാരായണ മെന്നത് ഒരാചാരമായി മാറിക്കഴിഞ്ഞു. ഗതകാലങ്ങളിൽ തീരെ വരുമാനമില്ലാതിരുന്ന പഞ്ഞത്തിൻ്റെ മാസത്തിൽ കൂടുതൽ വരുമാനം ലഭിക്കുമെന്ന ഗുണം കൂടി രാമായണ് പാരായണത്തിലൂടെ ക്ഷേത്രങ്ങൾക്കു ലഭിക്കുന്നുണ്ട്. രാമകഥ, അതു വായിച്ചാലും അതു കേട്ടാലും മനസ്സിലെ ഇരുട്ടു മായുമെന്നും "രാ" മായ്ക്കുന്നതിനാലാണ് രാമകഥക്കു രാമായണം എന്ന പേരുണ്ടായതെന്ന ചൊല്ലും ഉണ്ട്. രാമന്റെ യാത്രയാണ് രാമായനം എന്ന വാദവും ഉണ്ട്.ആദ്യ കാവ്യ മെന്നു വിവക്ഷിക്കപ്പെടുന്ന രാമായണം വാല്മീകി രചിക്കുന്നതിനു മുൻപ് തന്നെ നാടോടി പാട്ടുകളുടെ രൂപത്തിൽ ഗംഗാസമതലങ്ങളിൽ രാമകഥ പ്രചാരത്തിൽ ഉണ്ടായിരുന്നതായും അഭിപ്രായങ്ങളുണ്ട്. 5000 ലധികം വർഷം പഴക്കം വാല്മീകി രാമായണത്തിനുണ്ടെങ്കിലും മലയാളത്തിലെ പൂർണ രാമായണ കഥയായ അദ്ധ്യാത്മ രാമായണത്തിനു 4 നുറ്റാണ്ടിന്റെ പഴക്കമേയുള്ളു. അദ്ധ്യാത്മ രാമായണത്തിന്റെ പിറവിക്കു മുൻപ് കേരളത്തിൽ രാമായണമെന്നാൽ അത് കമ്പരാമായണമായിരുന്നു എന്നാണ് ഡോ.എം.ലീലാവതിയെ പോലുള്ളവർ അഭിപ്രായപ്പെടുന്നത്. അക്ഷരഭ്യാസം മനകളിലും മാടമ്പിത്തറവാടുകളിലും ഒതുങ്ങി നിന്നിരുന്ന കാലത്ത് അപൂർവം ചില വീടുകളിൽ പാരായണം ചെയ്യപ്പെട്ടിരുന്നു എന്നതൊഴിച്ചാൽ എഴുത്തച്ഛന്റെ രാമായണത്തിനു അക്ഷരമില്ലാത്തവന്റെ ചിന്തയിൽ അന്നു സ്ഥാനമുണ്ടായിരുന്നില്ല. സാധാരണക്കാരന്റെ നാവിലും അക്ഷരങ്ങൾ വഴങ്ങി തുടങ്ങിയ ഒരു നൂററാണ്ടിനിപ്പുറവും പാലക്കാട് ജില്ലയിലെ സാധാരണക്കാർ വായിച്ചിരുന്നത് ലീലാവതിയും, കണ്ണിയമ്പുറം സ്വദേശി രാമൻ പിള്ളയും തോല്പാവകൂത്തിന്റെ ഇതിവൃത്തത്തെ അടിസ്ഥാനമാക്കി രചിച്ച ഗദ്യരൂപത്തിലുള്ള കമ്പരാമായണമായിരുന്നു. ഇതിനു കാരണം നാലക്ഷരം കൂട്ടിവായിക്കാൻ മാത്രമറിയാവുന്നവർക്കു എഴുത്തച്ഛന്റെ രചന വഴങ്ങുന്നതായിരുന്നില്ല. നൂറു ശതമാനം സാക്ഷരതയുള്ള നാടെന്നു നാം പറയുന്ന കേരളത്തിൽ ഈ നാളിലും എഴുത്തച്ഛൻ രചിച്ച അദ്ധ്യാത്മ രാമായണം പൂർണമായും വായിച്ചവർ എത്ര പേരുണ്ടാവും 10 ശതമാനം കൂടി തികയില്ല. ഇതിൽ തന്നെ പൊരുളറിഞ്ഞു എഴുത്തച്ഛനെ വായിക്കാൻ എത്ര പേർക്കു കഴിയും ? 2 ശതമാനം പേർക്കു കൂടി സാധ്യമല്ല. സാമാന്യ വിദ്യാഭ്യാസം മാത്രമുള്ളവർക്കും ഭാഷാ പരിജ്ഞാനം കുറഞ്ഞവർക്കും എഴുത്തച്ചന്റെ രാമായണത്തിന്റെ ഉള്ളിലേക്കു കടന്നുചെല്ലാനും അകതാരിൽ കോർത്തിട്ട വേദാന്ത ചിന്തകളുടെ പൊരുളറിയാനും ' ഏറെ വിഷമമാണ്. കാരണം രാമകഥയിലൂടെ എഴുത്തച്ഛൻ കുറിച്ചിട്ടിരിക്കുന്നത് ആത്മീയതയുടെ ഉദാത്ത ചിന്തകളെയാണ്. പുരാണ കഥകളിൽ നിന്നുയർന്ന് വേദാന്തത്തിലേക്കു എത്തി നിൽക്കുന്ന ചിന്തകൾ.. രാമകഥയെ കുറിച്ചു കേരളത്തിലെ ഭൂരിപക്ഷം പേരും കേട്ടറിഞ്ഞത് എഴുത്തച്ഛന്റെ രചനയിൽ നിന്നല്ല.മറിച്ച് സിനിമകളിൽ കളിൽ നിന്നും കുട്ടികൾക്കു വേണ്ടി രചിക്കപ്പെടുന്ന പ്രസിദ്ധീകരണങ്ങളിൽ നിന്നുമാണ്.
മലയാളത്തിനു ഭാഷയെ തന്ന തുഞ്ചത്താചാര്യൻ ശ്രീരാമനെ ഈശ്വരനായി തന്നെയാണ് തന്റെ രചനയിൽ വരച്ചു കാട്ടുന്നത്.
എന്നാൽ തമിഴിനു രാമകഥ ഓതിക്കൊടുത്ത കമ്പരുടെ രാമനു മനുഷ്യനോടാണ് കൂടുതൽ സാദൃശ്യം. "നെറ്റിക്കൺ തിറപ്പിനും കുറ്റം കുറ്റമേ " എന്നു പറഞ്ഞു ശിവനെ തന്നെ ചോദ്യം ചെയ്ത നർക്കീരന്റെ പാരമ്പര്യമുള്ള സംഘത്തമിഴിന്റെ സ്വാധീനം കമ്പരിലും ഉണ്ട്. ബാലിയുടെ കൃത്യതയുള്ള ചോദ്യത്തിനു ഉത്തരം പറയാൻ കഴിയാതെ കുറ്റബോധത്താൽ തലക്കു നിച്ചു നിൽക്കുന്ന രാമനെയാണ് കമ്പർ വരച്ചു വെച്ചിരിക്കുന്നത്. സീതയെ ഓർത്തു ദുഃഖിക്കുന്ന രാമനോട് " ദുഖിച്ചിട്ടു കാര്യമില്ല , കാരണക്കാരൻ നീ തന്നെയെന്നു "ശ്രീരാമനെ കുറ്റപ്പെടുത്തുന്ന ജടായുവിനെയും കമ്പരിൽ കാണാം. അന്നമേ വാ എന്നു നൂറു വട്ടം പറഞ്ഞാലും കാര്യമില്ല, ഉണ്ടാലേ വിശപ്പു മാറു, ഇതുപോലെ കരഞ്ഞതു കൊണ്ടു സീതയെ കണ്ടെത്താൻ കഴിയില്ല പ്രവർത്തിക്കുക തന്നെ വേണമെന്നു ശ്രീരാമനെ ഉപദേശിക്കുന്ന ലക്ഷ്മണന്റെ ചിത്രവും കമ്പരിലുണ്ട്. രാമകഥയുടെ ഉള്ളിലൂടെ നടക്കാനായാൽ എത്രയെത്രയോ കാര്യങ്ങൾ നമുക്കു ഗ്രഹിക്കാനാവും..
ആഴത്തിൽ ഇറങ്ങിയാലേ മുത്തുവാരാനാവു .....

Tuesday, July 9, 2024

On July 09, 2024 by Sadananda Pulavar   No comments
കൃഷ്ണാ...
കരിമേഘത്തിന്റെ നിറ ഭംഗിയായിരുന്നുവത്രേ യദുകുല ബാലന്ന് .. അതുകൊണ്ടാണല്ലോ ആണ്ടാൾ "കാക്കൈ കറുപ്പിനിലെ നന്ദലാലാ ഉന്തൻ കറുമൈ തോന്റുതടാ നന്ദലാലാ " എന്നു പാടിയത്.
കൃഷ്ണന്റെ നിറം നീലയാണെന്നു പാടിയ കവികളുമുണ്ട്... സാഗരത്തിന്റെയും ആകാശത്തിന്റെയും നിറമായ നീല അനന്തതയെ സൂചിപ്പിക്കുന്നു അതിനാലാണ് യദുകുല ബാലന്റെ നിറം നീലയായത് എന്ന വാദവുമുണ്ട്. കൃഷ്ണസങ്കല്പത്തെ നീലത്തിൽ മുക്കിയെടുത്തവരിൽ വണ്ടി വേഷക്കാരും നാടകക്കാരും സിനിമാക്കാരും ഉൾപ്പെടും.
 കറുപ്പിന്റെ മേനിയഴകു എങ്ങിനെ ശ്രീരാമനും ശ്രീകൃഷ്ണനും കിട്ടി ? മഹാവിഷ്ണുവും കറുപ്പിന്റെ നിറമുള്ള ദേവനാണ് . പണ്ടു പണ്ടു പാലാഴി മഥനകാലത്ത് കടലിൽ താഴുന്ന മന്ഥരപർവതത്തെ ചുമക്കാനായി കൂർമ്മാവതാരം എടുത്ത നാളിൽ വാസുകിയുടെ വായിൽ നിന്നു പിറന്ന കാളകൂട വിഷത്തിന്റെ ജ്വാല ഏറ്റത്തിനാലാണത്രേ വിഷ്ണു കറുത്തു പോയത് സ്ത്രൈണതയുടെ ചന്തം ചാരി നിന്ന പാഞ്ചാലിക്കും കറുപ്പിന്റെ നിറമായിരുന്നു..
എന്നിട്ടും നാം വെളുപ്പിനെ സൗന്ദര്യവൽക്കരിക്കുന്നു... ഇനിയെങ്കിലും കൃഷ്ണവേഷധാരികൾ നീലം വാരി മേനിയിൽ പൂശാതിരിക്കുക. കൃഷ്ണന്റെ നിറത്തെ അനുകരിക്കണമെന്നുള്ളവർ ഇത്തിരി കരിവാരി പൂശുക.